District News
കോട്ടൂർ: കാട്ടാക്കട-കാപ്പുകാട് ബസ് സർവീസ് ആരംഭിച്ചു. വൈകുന്നേരം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കാപ്പുകാട് സ്വദേശി ജെ. ഫസലുദ്ദീനാണ് - മുഖ്യമന്ത്രി എന്നോടൊപ്പം - എന്ന പരിപാടിയിലൂടെ അപേക്ഷ നൽകിയത്. തുടർന്ന് കാട്ടാക്കട കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെടുകയും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
വർഷങ്ങളോളം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസുകളാണ് കൊറോണക്കാലത്ത് കെഎസ് ആർടിസി നിർത്തലാക്കിയത്. എന്നാൽ അതിനുശേഷം ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർവീസുകൾ തുടങ്ങിയില്ല. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തുനിന്നും കള്ളിയൽവഴി കോട്ടൂരിലെത്തുന്ന ബസ്, 20 മിനിറ്റ് അവിടെ വിശ്രമിക്കും. ആ ട്രിപ്പാണ് ജീവനക്കാരുടെ സഹകരണത്തോടെ കാപ്പുകാട്ടേയ്ക്കു നീട്ടിയത്.
കെഎസ്ആർടിസിയുടെ മാനേജിംഗ് ഡയറക്ടർ കോട്ടൂർ ആനപ്പാർക്ക് സന്ദർശിച്ചപ്പോൾ, മുടങ്ങിയ ബസിന്റെ കാര്യം നാട്ടുകാർ എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ശബരിമല സീസൺ കഴിഞ്ഞാൽ ഉടൻതന്നെ മറ്റു ട്രിപ്പ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നഗഗരപ്രദേശങ്ങളിൽനിന്നു ജോലികഴിഞ്ഞ് എത്തുന്നവരും, ട്രെയിൻ യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ട്രിപ്പാണ് നേരത്തേ കാട്ടാക്കടനിന്നും ഉണ്ടായിരുന്ന തച്ചൻ കോട് - കാപ്പുകാട് ബസ്.
Kerala
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.